ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

വേനലിലെ പെരുമഴ

 


ആ നാട് എനിക്ക് അപരിചിതമല്ലായിരുന്നു. യാത്ര മുൻപത്തെ പോലെ അത്ര രസകരമായി തോന്നിയില്ല. ആകെ ഒരു മൂകത. ബസിൽ സൈഡ് സീറ്റിൽ ആയിരുന്നതെങ്കിലും ചാറ്റൽ മഴ കാരണം പുറകിലെ യാത്രക്കാരൻ ബഹളം വച്ചതിനാൽ ജനൽ കൊട്ടിയടച്ചിരുന്നു. മഴയുടെ ശക്തി പയ്യെ കുറയുന്നത് കണ്ട ഞാൻ ജനൽ തുറന്നു. നേരിയ ആസ്വസ്ഥതയോടെ ആണെകിലും ഉറക്കം നടിച്ച പിറകിലെ യാത്രക്കാരൻ എഴുന്നേറ്റില്ല.

ഇന്നലെ രാത്രി പെയ്ത മഴയുടെ ഓർമ്മ പോലെ നല്ല തണുത്ത കാറ്റ് മുഖത്തടിക്കുന്നുണ്ടായിരുന്നു. കണ്ണെത്താദൂരത്തോളം നീണ്ട് തെളിഞ്ഞ പുൽമേടുകൾ നോക്കിയിരുന്നപ്പോൾ, ചുണ്ടുകൾ മെല്ലെ മന്ത്രിച്ചു "അവളുടെ നാട്!!". ആദ്യമായി വന്നതെപ്പോഴെന്ന് ഓർമ്മയില്ല. എന്തായാലും ഒറ്റയ്ക്കല്ല, ഒരു പറ്റം കൂട്ടുകാർ. നാടു ചുറ്റാൻ ഇറങ്ങിയവർ. ഇന്നോ? ഒരേ ഒരു ലക്ഷ്യം. അവൾ, അവളുടെ നാട്.
അനാമിക. നാമത്താൽ വിശേഷിപ്പിക്കാൻ കഴിയാത്തവൾ. അതായിരുന്നു അവൾ. ഞാൻ അവളുടെ ആര് എന്നതല്ല, അവൾ എനിക്ക് ആര് എന്നതാണ് ഈ യാത്രയ്ക്ക് കാരണം. പറയേണ്ടെന്നുവച്ച ഒരിഷ്ടം. ചിരി വരുന്നു ഓർക്കുമ്പോൾ. ഒരിക്കൽ പാതി പറഞ്ഞതാണ്, പാടില്ലായ്കയുടെ ഒരു നീണ്ട ലിസ്റ്റ് കണ്ടപ്പോൾ നിർത്തി, ഇനിയില്ല. പുഞ്ചിരിയോടെ ഓർക്കുന്നു, അതൊക്കെ പഴയ കഥ. കണ്ണിൽ വന്ന് വീണ മഴത്തുള്ളിയാണ് ഓർമ്മകളിൽ നിന്ന് ഉണർത്തിയത്. എന്തത്ഭുതമാണല്ലേ, ഓർമ്മകളെ ഉണർത്താൻ കഴിയുന്ന കാറ്റിന്റെ ഈ ശക്തി.
മണിക്കൂറുകൾ നീണ്ട യാത്രയായിരുന്നു. ഇടക്കെപ്പഴൊക്കെയോ യാത്ര തീരരുതേ എന്ന് തോന്നിപ്പോയിരുന്നു. ഇനി രണ്ട് സ്റ്റോപ്പ് മാത്രം, ഇറങ്ങേണ്ട സ്ഥലമായി. നെഞ്ചിടിപ്പ് കൂടിയിട്ടുണ്ടെന്ന് തോന്നുന്നു. മനസ്സ് പോലെ തന്നെ പുറമെയും ഇരുണ്ട് നിൽക്കുന്നു, നല്ല മഴക്കാറ്. കൈയിൽ ഇല്ലാത്ത കുടയെപ്പറ്റി ഒന്ന് ചിന്തിച്ചു കൂടെയില്ല. ആകെ ഒരു ആധി, പരിഭ്രമം.
ബസ് നിർത്തി. ഭാരിച്ച കല്ലുമായി പോകുന്ന ഉറുമ്പിനെ പോലെ ഞാൻ നടന്നു. പടി കയറി നന്നേ ക്ഷീണിതനായിട്ടാണ് കയറി ചെന്നത്. അതെ എല്ലാവരും ഉണ്ട്. നിറഞ്ഞ ആൾക്കൂട്ടം. ക്ഷണിക്കാതെ വന്ന അതിഥിയായി ഏറ്റവും പുറകിൽ ഞാൻ. നേരം വൈകിയിരുന്നു. തിക്കി തിരക്കി ആളുകൾക്ക് ഇടയിൽ ഇടിച്ച് കയറുന്ന എന്നെ പലരും ശ്രദ്ധിക്കാതെ ശ്രദ്ധിച്ചു. പെട്ടെന്ന് കണ്ണുകളിൽ ആ മുഖം പതിഞ്ഞു, ഞാൻ നിന്നു. വെളുത്ത ഡ്രെസ്സിൽ അവൾ ഏറെ സുന്ദരിയായിരുന്നു. മറ്റുള്ളവരെല്ലാം വെറും മങ്ങൽ മാത്രമായി. ആ മുഖം മാത്രം. ഇടക്ക് ആരുടെയോ ശബ്ദം കേട്ടപ്പോഴാണ് സ്ഥലകാല ബോധം വീണ്ടും വന്നത്. അയാൾ വീണ്ടും വിളിച്ച് പറയുന്നത് കേട്ടു "അന്ത്യചുംബനം നൽകാൻ ഇനി ആരേലുമുണ്ടോ?". പലരും മുന്നോട്ട് നീങ്ങുന്നത് കണ്ടു. ന്നാൽ എന്റെ കാലൊരടി നീങ്ങിയില്ല. ഇന്നേ വരെ ചുംബിക്കാത്ത അവളുടെ മേൽ, ഇല്ല. അതിന് പുറമെ ബന്ധുക്കളുടെയും, വീട്ടുകാരുടെയും മുന്നിൽ ഞാനാരെന്ന ചോദ്യം. ഇതിനെല്ലാം മുന്നിൽ കണ്ണ് നിറഞ്ഞ നിശ്ചല രൂപം പോലെ ഞാൻ നിന്നു. നിശ്ചലമായി നിൽക്കുന്നതിലും വലുതായി ഒന്നും ചെയ്യാൻ ഇല്ലാത്ത ചില അവസ്ഥകൾ.
അവളുടെ മേൽ അവസാന പിടി മണ്ണ് വീഴുന്നതും നോക്കി, ദൂരെ മാറി ഒരു മരത്തിന്റെ കീഴിലേക്ക് ഞാനൊതുങ്ങി. കരയുന്നില്ല, എന്തിന് കരയണം.
ആ വേദനയിൽ കഠിന ഹൃദയയായ പ്രകൃതിപോലും കരഞ്ഞു. നിറഞ്ഞ് പെയ്തു. വേനലിലെ ആ പെരുമഴയിൽ, ആദ്യമായി എനിക്ക് തോന്നി. ഞാൻ ഏകനായി.

~ജയ്ക്കൂ

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

The knot

Oh  yes! Today, it struck me. Long back, I made myself a well-tied knot around my neck. Many tried to untie, and many watched the whole play with a pack of popcorn. For years... And today it struck me, the whole idea was not to get out of it.  Why? Cause the knot, it tightens again and again, every time I try to move out of it. Holds me closer. With a tighter grip. It took me years to realize that there is no going back! The holy knot is made! Not in heaven, but in the midst of all these crises and chaos of barren green earth.  And what next? Finding comfort hanging! Trying out a swing... a R ealisation I n P eace . Grab a gallery view and watch the chaos, maybe try to enjoy it. And the knot? Still there. Old, but strong as hell. As a companion, as a partner who must never be named! ~Jaykoo

ശാന്തി...

  ശാന്ത സുന്ദരമായ ഒരു വെളുപ്പാൻ കാലം. ചൂലിൻ്റെ പുറകുവശം കൊണ്ട് നല്ല ഒരു അടി കാലിന് കിട്ടിക്കൊണ്ടാണ് രാവിലെ കണ്ണ് തുറക്കുന്നത്. പത്ത് മണിയായിട്ടും എണീക്കാത്തതിന്റെ അല്ല! മുറി ആകെ അലങ്കോലമാണ്. ഇന്നലെ വൃത്തിയാക്കിക്കോളാം എന്ന് അമ്മയോട് പറഞ്ഞതാണ്. ചെയ്തില്ല. മടി. "എന്താടാ ഇന്നും ഇങ്ങനെയൊക്കെ തന്നെയാണോ" ശാന്തമായ ഉറക്കം അശാന്തമായി തീർന്നിരുന്നു. അവൻ തലയണ എടുത്ത് മുഖംമൂടി "ഒന്ന് പോ അമ്മ! ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ് ഇന്നെങ്കിലും ഉറങ്ങിക്കോട്ടെ." തലയണയുടെ വിടവിലൂടെ അവൻ പറഞ്ഞു. "ഈ മുറി അടുക്കാതെ. ഒരു ഉറക്കവും വേണ്ട!" മുകളിലെ മച്ചിലേക്ക് നോക്കിക്കൊണ്ട് അമ്മ. "എന്താ അമ്മ! എൻ്റെ മുറിയല്ലേ! ആരും കേറണ്ട. ഞാൻ മാത്രം കേറിക്കോളാ. അപ്പൊ ഇങ്ങനെ കിടന്നാലും പ്രശ്നമില്ലല്ലോ." മുകളിലെ വല അടിച്ചു കൊണ്ട് അമ്മ അവനെ ഒന്ന് നോക്കി. ദഹിച്ചു പോകുന്ന ഒരു നോട്ടം. "ഇവിടെ എൻ്റെ നിൻ്റെ എന്നൊന്നുമില്ല. എല്ലാം ഒരുപോലെയാ!" "എന്നാ പിന്നെ അടുക്കാം!" ഒന്ന് തിരിഞ്ഞുകിടന്നു കൊണ്ട് അവൻ കടുപ്പിച്ച് പറഞ്ഞു. നിലത്ത് കിടന്ന എന്തിലോ ചവിട്ടി വീഴാൻ പോയ അമ്മ ...

ഒരു മസ്സാജ് ഓർമ്മ

  "കൊള്ളാം! കൊറേ നാളത്തെ ആഗ്രഹമാണ് ഇത്. ഒരു സുഖമൊക്കെ ഉണ്ട്! കുളിയെന്ന് പറഞ്ഞപ്പോ ഇത്രയും കരുതിയില്ല. നല്ല തേച്ച് ഉരച്ച് കുളിപ്പിക്കുന്നുണ്ട്. നന്നായി വൃത്തിയാവട്ടെ. ലോകത്തിലെ ഏറ്റവും നല്ല മസാജ് സെൻ്ററിൽ ഇങ്ങനെ ഒക്കെ ആണെന്നാ കേട്ടിരിക്കുന്നേ... ശരിയായിരിക്കും. നമ്മൾ അനങ്ങാതെ ഇങ്ങനെ ഒക്കെ ചെയ്ത് കിട്ടുന്നത് ഒരു രസമുള്ള പരിപാടി തന്നെ. നാലും കാലിൻ്റെ താഴെയൊക്കെ ഒന്നൂടെ കഴുകാമായിരുന്നു.  സംഭവം ഒക്കെ കൊള്ളാം പക്ഷേ ഒരു പ്രൈവസി ഇല്ലല്ലോ. ഇതിപ്പോ എത്ര പേരാ... ആ പിന്നെ മുറിക്ക് നല്ല തണുപ്പ് ഉള്ളതുകൊണ്ട് കുഴപ്പമില്ല, ചൂടാണെങ്കിൽ ആൾ കൂടിയാൽ പ്രശ്നമാണ്. പറയണം? അത് വേണ്ട. കിടക്കാം...  വലിയ ബഹളം ഒന്നും ഇല്ലാത്തത് തന്നെ ഒരു ആശ്വാസം. സമാധാനം ഉണ്ട്... ശാന്തത. ഹാ പത്തൻപത് കൊല്ലം ജീവിച്ചിട്ട് ഇപ്പോളാണ് ഈ സാധനം ശരിക്ക് ഒന്ന് ആസ്വദിക്കുന്നത്. ഈ വെക്കേഷൻ പരിപാടി കൊള്ളാം. ജോലിയും വേണ്ട... വീടും വേണ്ട... നാട്ടുകാരും വേണ്ടാ.... പരമ സുഖം.... ഒരു പാട്ട് വച്ചിരുന്നേകിൽ കുറച്ച് കൂടെ സുഖം ആയേനെ... ശെടാ ഇതൊക്കെ ആർക്കെങ്കിലും ഒന്ന് അറിഞ്ഞ് ചെയ്ത് കൂടെ... ഒന്നുല്ലേലും ഞാൻ അല്ലേ ഇവിടെ വിഐപി... ശെടാ ഇതാരാ ...