ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

ഉത്തരം!

 


തീർത്തും ആവേശമില്ലാതെയാണ് അന്നേ ദിവസം അവൾ കണ്ണ് തുറന്നത്. വീണ്ടും ഒരു പിറന്നാൾ. ഓർമ്മകൾ ഓർമ്മകളായതറിയാതെ നീണ്ട മുപ്പത്തിരണ്ട് വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. സമയം നോക്കി. ആറ് കഴിഞ്ഞ് മൂന്ന് മിനിറ്റ്. ഉറക്കച്ചടവോടെ തന്നെ വലത്തേ കാലിൽ തടഞ്ഞ് കിടന്ന ആ പുതപ്പിൻ്റെ കഷ്ണം, കാലുകൊണ്ട് തട്ടി മേലേക്ക് ഇട്ടു. തലയിണ മുറുകെ പിടിച്ച് തിരിഞ്ഞ് കിടന്ന്, പുതിയ ദിനത്തിൻ്റെ ചുഴിയിലേക്ക് ഇറങ്ങുന്നതിന് മുന്നേ ഉള്ള അവസാന വിശ്രമത്തിലേക്ക് അവൾ വീണു.


എന്നത്തേയും പോലെ അമ്മ വിളിച്ച് തുടങ്ങി, എഴുന്നേൽക്കുവാൻ പറഞ്ഞ്. എഴുന്നേൽക്കാതെ വയ്യ. സമയം 8 ആവാറായി. ഉറക്കച്ചടവിൽ തന്നെ ഫോൺ കയിൽ എടുത്ത് നോക്കി. ഇല്ല. മെസ്സേജുകൾ ഒന്നും തന്നെ ഇല്ല. എല്ലാവരും മറന്നിരിക്കുന്നു. മനസ്സിലെവിടെയോ ഉണ്ടായിരുന്ന അവസാന പ്രതീക്ഷയും ആ ചെറിയ സ്ക്രീൻ തകർത്തു. എല്ലാവരും മറന്നു. 

ആകെ ഓർത്തത് SBI ആണ്. Wishing you a very happy and prosperous Birthday, Prabha.

"പ്രഭ!"

അവളുടെ കണ്ണുകൾ തിളങ്ങി. പ്രഭ! അങ്ങനെ ഒരാൾ മാത്രമേ നേരിട്ട് അവളെ വിളിച്ചിട്ടുള്ളൂ. 

SBI ക്ക് first name, last name മാറി പോയതാണ്. എങ്കിലും ആ പേര്...

രാവിലെ അസ്തമിച്ച ആ പ്രതീക്ഷയുടെ കണിക അവളിലേക്ക് വീണ്ടും വന്നു. പുതപ്പും, ഫാനും, ഫോണും ഒന്നും നോക്കാതെ അവൾ മുൻവശത്തേക്ക് ഓടി. എന്തിനെയോ, ആരെയോ തേടിയുള്ള നിൽപ്പ്. 

"ആരെങ്കിലും വന്നോ അമ്മാ???" റോഡിൽ നിന്ന് കണ്ണെടുക്കാതെ അവൾ അലറി വിളിച്ച് ചോദിച്ചു. 

"നിന്നെ ഒക്കെ തേടി ആര് വരാൻ?" തേടിവന്ന കല്യാണം മുഴുവൻ ഒഴിവാക്കിയ പുച്ഛം നിറഞ്ഞ അമ്മയുടെ മുഖം ആ ശബ്ദത്തിൽ നിന്ന് തന്നെ അവൾ കണ്ടൂ. 

നിരാശയ്ക്കപ്പുറം, അവളുടെ മുഖത്ത് ആകെ ഒരു ഭയം നിറഞ്ഞു. 

"ആ കുറച്ച് നേരം കൂടെ നോക്കാം!!!" അവൾ മനസ്സിൽ പറഞ്ഞു. 

പല്ല് തേയ്ക്കുമ്പോൾ മുതൽ ഭക്ഷണം കഴിച്ചപ്പോൾ വരെ അവളുടെ മുഖത്തെ ആ ഭയം വ്യക്തമായി കാണാമായിരുന്നു. 

"എന്തെടി?? മത്തങ്ങ പോലെ ഉണ്ടല്ലോ മുഖം!!!" 

"ഒന്നൂല്ല!!!!!" പിറന്നാൾ മറന്ന ദേഷ്യവും, ഈർഷ്യയും എല്ലാം ആ ഉത്തരത്തിൽ ഉണ്ടായിരുന്നു. 

അപ്പവും കടലയും കഴിച്ചെന്ന് വരുത്തി, എഴുന്നേറ്റപ്പോൾ തടഞ്ഞുകൊണ്ട് അമ്മ ഒരു പാത്രം മുന്നിലേക്ക് നീട്ടി. നല്ല നെയ്യിട്ട് വരട്ടിയ ശർക്കര പായസം. വറുത്ത തേങ്ങാ കൊത്തുകൾ ഒക്കെ നിറഞ്ഞ ഒന്ന്. അവളുടെ ഏറ്റവും പ്രിയപ്പെട്ടത്. 

"പിറന്നാളൊക്കെ അല്ലേ!!!" 

അവളുടെ കണ്ണ് നിറഞ്ഞു. കെട്ടി പിടിച്ച് ഒരുമ്മ കൊടുത്ത്, ഒരു പാത്രം പായസം മുഴുവൻ വടിച്ച് കഴിച്ചു.

"അച്ഛൻ പറഞ്ഞേക്കാൻ പറഞ്ഞൂട്ടോ....കാലത്ത് എന്തോ മീറ്റിംഗ് ഉണ്ടെന്ന് പറഞ്ഞ് പോയി, നീ എഴുന്നേറ്റില്ലല്ലോ!!!" അടുക്കളയിലേക്ക് തിരിയും വഴി അമ്മ പറഞ്ഞു.

കണ്ണുകളുടെ തിളക്കം വീണ്ടും കിട്ടിയതുപോലെ ആയി അവൾക്ക്. ആവേശത്തോടെ ഓഫീസിലേക്ക് ഇറങ്ങി. 

ആ സന്തോഷത്തിനിടയിലും അവളുടെ മുഖം ആകെ ഒരു അങ്കലാപ്പിലായിരുന്നു. പ്രതീക്ഷകൾ തെറ്റിച്ച ഒരു അഭാവം അവളെ ആ കാർ യാത്ര മുഴുവനും അലട്ടി. 

സീനിയർ പോസ്റ്റ് ആണെങ്കിലും പുതിയ കമ്പനിയിൽ കയറിയിട്ട് അധികം ആവാത്തതിനാൽ അവൾക്ക് ആരുമായും വലിയ അടുപ്പമൊന്നും ഇല്ല. എങ്കിലും എംപ്ലോയീ എന്ന നിലയിൽ ഒരു ചെറിയ കേക്ക് മുറി ആഘോഷം ഒക്കെ എല്ലാവരും കൂടെ നടത്തി. 

നാളുകൾക്ക് ശേഷം ഒരു ആഘോഷം!

അതിനിടയിൽ ഓഫീസിലെ പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റിൽ പോലും അവൾ പോയി എന്തോ പരതി. ശേഷം നിരാശയോടെ മടക്കം.

"എന്താണ്? സമ്മാനം വല്ലോം വരാൻ ഉണ്ടോ?" മാനേജറുടെ പുച്ഛഭാവത്തോടെയുള്ള ആ ചോദ്യത്തിന് ഒരു ചിരി ഉത്തരം നൽകി അവൾ സീറ്റിൽ പോയി ഇരുന്നു.

"ഇനി അവൻ മറന്ന് പോയി കാണുമോ?"

"അതോ അഡ്രസ്സ് വല്ലോം മാറി പോയോ?"

"ഇനി പോസ്റ്റ് ഓഫീസിൽ സ്റ്റക്ക് ആയി കാണുമോ?"

"അതോ ഇനി അവന്.....!"

"ഏയ്! വരും! വൈകി ആണെങ്കിലും അത് വരാതിരിക്കില്ല."

ഓരോ പിറന്നാളിനും മറക്കാതെ വരുന്ന ഒരു ഗിഫ്റ്റ് ബോക്സ്!!! 

പല സ്ഥലങ്ങളിൽ നിന്ന്, പല നിറങ്ങളിൽ, പല രൂപങ്ങളിൽ ഉള്ള സമ്മാനപ്പൊതികൾ. പേര് പോലും എഴുതിയിട്ടുണ്ടാവില്ല! ഒന്ന് മാത്രം! 

Happy Birthday, പ്രഭാ!!!

ആ പേര് മാത്രം മതി അവൾക്ക് ആളെ മനസ്സിലാകുവാൻ. 

ഒരിക്കൽ പറയാൻ ബാക്കി വച്ച, നിരാകരിച്ച ഒരു പ്രണയം! പിന്നീട് അവസരം കിട്ടാതെ പോയ ഒന്ന്! കാലങ്ങൾ കഴിഞ്ഞപ്പോൾ പറയാൻ വയ്യാതെ വീർപ്പുമുട്ടലായി മാറിയ ഒന്ന്!

കാലങ്ങളായി അവനെ അവൾ തേടുന്നുണ്ട്! ഒന്ന് സംസാരിക്കുവാൻ! ഒന്ന് തുറന്ന് സംസാരിക്കുവാൻ! 

എന്നാൽ, ഒരറിവും ഇല്ലാതെ എങ്ങനെ?

അങ്ങനെ ഓരോ പിറന്നാളും അവളുടെ കാത്തിരുപ്പാണ്! കുറെ ചോദ്യങ്ങളുമായി! ആ കത്തിന് വേണ്ടി, കൂടുതൽ എന്തെങ്കിലും അറിയുവാൻ, ഒന്ന് കാണുവാൻ, ഒന്ന് സംസാരിക്കുവാൻ!

സമയം കഴിയുന്തോറും എന്തോ ഒരു ഭയം അവളെ പൊതിഞ്ഞ് തുടങ്ങി. 

വിളിച്ച് തിരക്കണം എന്നുണ്ട്. പക്ഷേ ആരെ വിളിക്കാൻ? എവിടെ വിളിക്കാൻ? 

'അവൻ എവിടെയാണെന്ന് അവന് പോലും ഒരു നിശ്ചയം ഇല്ലാ! പിന്നെ എന്ത് ചെയ്യും!" അവൾ മനസ്സിൽ പറഞ്ഞു. 

ക്യാൻ്റീനിൽ നിന്ന് ഉച്ച ഭക്ഷണം കഴിഞ്ഞ് മേശക്ക് മുന്നിലെ ഫ്ലവർ വേസ് കറക്കി കൊണ്ട് മുകളിലെ വെളുത്ത സീലിങ് നോക്കി അവൾ ഇരുന്നു. 

"നന്ദൂ!!!" ആ വിളി കേട്ട് ഞെട്ടിയാണ് അവൾ മയക്കത്തിൽ നിന്ന് സ്വബോധത്തിലേക്ക് വന്നത്. തിരിഞ്ഞ് നോക്കി. ഏതോ ക്ലയന്റാണ്.

നന്ദു! പെട്ടെന്ന് അവൻ വന്നെന്ന് കരുതി. നന്ദു. ആനന്ദ്! 

കോളേജ് കാലത്ത് വച്ച് തുടങ്ങിയ പരിചയം. നീണ്ട 14 വർഷങ്ങൾ. 

കോളേജ് കാലത്ത് തമ്മിൽ തോന്നിയ ഒരു ഇഷ്ടം, പ്രണയം. ഒരു തരത്തിലും തമ്മിൽ പ്രകടിപ്പിക്കുവാൻ അറിയാത്ത, കഴിയാത്ത രണ്ട് പേർ. പിന്നീട് എപ്പോഴോ അവൾ തന്നെ അകലേക്ക് തള്ളി മാറ്റിയ ഒരു പ്രണയം. 

കോളേജ് കഴിഞ്ഞ് രണ്ടാം വർഷം ഒന്ന് പറയുക പോലും ചെയ്യാതെ അവൻ നാട്ടിൽ നിന്ന് പോയി. അജ്ഞാതവാസം. എന്തിനെന്നോ എവിടെയെന്നോ എങ്ങനെ ഉണ്ടെന്നോ ആർക്കും അറിയില്ല. യാത്രയിലാണ് അത്ര മാത്രം.

കൂടെ പഠിച്ച പലരും ഒളിഞ്ഞും തെളിഞ്ഞും അവളെ കുറ്റപ്പെടുത്തുവാൻ തുടങ്ങി. ചിരികൾ, പരിഹാസങ്ങൾ എല്ലാം എന്തിനെന്ന് പോലും അറിയാതെ അവൾ ഏറ്റുവാങ്ങി. 

അജ്ഞാതവാസിയിൽ നിന്ന് അവൾ ഉൾപ്പടെ അടുത്ത 2-3 കൂട്ടുകാർക്ക് ആകെയുള്ള വിവരം ഒരു കത്താണ്. അവരുടെ മനസ്സിൽ അവൻ വിസ്മൃതിയിലേക്ക് ആണ്ടു പോവാതിരിക്കുവാനുള്ള ഒരു ഓർമ്മപ്പെടുത്തൽ പോലെ. അതും അവരുടെ പിറന്നാൽ ദിനത്തിൽ. ഇവിടുത്തെ ചെറിയ കാര്യങ്ങളിൽ പോലും അവൻ അറിയുന്നുണ്ട്. 

പഴയ കാലത്തിൽ മുഴുകിയ അവൾ പതിയെ കോളജിലെ ഓർമ്മകളിൽ കയറി. ക്ലാസ്സ് മുറികളും, എഴുത്തുകൾ നിറഞ്ഞ മേശപ്പുറങ്ങളും, യാത്രയും, കൂട്ടുകാരും ഒക്കെ. ഓഫീസിൽ ആണെന്ന കാര്യം പോലും അവൾ മറന്നു.

വൈകിട്ട് വീട്ടിലേക്ക് തിരിച്ചപ്പോഴും, ഡ്രൈവ് ചെയ്തപ്പോഴും ഒക്കെ അവൻ്റെ മുഖമായിരുന്നു മനസ്സിൽ. ഒരു അങ്കലാപ്പ്. വീട്ടിൽ ചെന്നിട്ട് ആരെയെങ്കിലും വിളിച്ച് അന്വേഷിക്കണം എന്ന തീരുമാനത്തിൽ അവൾ വളരെ വേഗം വണ്ടി ഓടിച്ചു. സമയം കഴിയുന്തോറും ഉള്ളിലെ ഭയം കൂടി! 

പതിവിന് വിപരീതമായി വീടിൻ്റെ മുന്നിൽ എല്ലാം എല്ലാ ലൈറ്റും കത്തി നിൽക്കുന്നു. 

ഇനി ലൈറ്റ് ഓഫ് ആക്കുവാൻ അപ്പ മറന്നോ? സംശയത്തോടെ അവൾ നടന്ന് അകത്ത് കയറി.

"Happy Birthday പത്മ പ്രഭ!!!" ആ ശബ്ദം അകത്തളമാകെ പ്രതിധ്വനിച്ചു. 

അവൾ മിണ്ടുവാൻ വയ്യാത്ത അവസ്ഥയിൽ ആയി. കോളേജിൽ പഠിച്ച മിക്കവരും ഉണ്ടായിരുന്നു അവിടെ. കണ്ണുകൾ നിറഞ്ഞു. വർഷങ്ങൾക്ക് ശേഷം ഒരു നിറഞ്ഞ പിറന്നാളാഘോഷം!!!

"അല്ലാ! ഇതെങ്ങനെ എല്ലാരും?" അവൾ ആശ്ചര്യം അടക്കാൻ കഴിയാതെ ചോദിച്ചു.

"നീ വിളിച്ചാൽ പിന്നെ വരാതിരിക്കുമോ?"

"ഞാനോ?" 

"പിന്നല്ലാതെ! എന്നാലും ഈ കാലത്ത് ആരെങ്കിലും കത്തോക്കെ എഴുതി വിളിക്കുമോടെ?"

"കത്തോ....." അവളുടെ കണ്ണുകൾ തിളങ്ങി! "എന്നിട്ട് എവിടെ ആ കത്ത്? കൊണ്ടുവന്നില്ലേ?"

"എന്തിന്?" വൈൻ കുപ്പി പൊട്ടിക്കുന്ന തിരക്കിൽ ആരോ പറഞ്ഞു. 

ഈ അത്ഭുതത്തിലും അവളുടെ നിറഞ്ഞ കണ്ണുകൾ ആ കൂട്ടത്തിൽ പരത്തിയത് അവനെയായിരുന്നു.

തിരക്കിനിടയിൽ അമ്മ അവളെ വന്ന് അടുക്കളയിലേക്ക് വിളിച്ചു.

"എന്താ അമ്മ?" നിരാശ നിറഞ്ഞ ഒരു സ്വരത്തിൽ അവൾ ചോദിച്ചു.

"ഇതാണോ നീ രാവിലെ തൊട്ട് തേടി പിടിച്ച് നടക്കുന്ന സാധനം???" ഒരു പൊട്ടികാത്ത നീല കവർ ഉയർത്തി പിടിച്ച് അമ്മ ചോദിച്ചു. റോസാപ്പൂക്കളുടെ പടം നിറഞ്ഞ കടലാസിൽ പൊതിഞ്ഞ ഒരു കത്ത്!

അതെ എന്ന് പറയുവാനുള്ള ക്ഷമ അവൾക്ക് ഇല്ലായിരുന്നതിനാൽ ഒരക്ഷം പോലും മിണ്ടാതെ അത് തട്ടിപ്പറിച്ച് അവൾ വരാന്തയിലേക്ക് ഓടി.

ഒരു നൂറ് ചോദ്യങ്ങൾ അവൾക്ക് മുന്നിൽ ഉണ്ടായിരുന്നു. 

എന്നാൽ അതിൽ ഇത്ര മാത്രമേ ഉണ്ടായിരുന്നുള്ളൂ.

"നിൻ്റെ തേടൽ അവസാനിക്കുന്ന നാൾ ഞാൻ വരും!

ഇല്ലാത്ത ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളുമായി!!!

Happy Birthday, പ്രഭാ"

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

The knot

Oh  yes! Today, it struck me. Long back, I made myself a well-tied knot around my neck. Many tried to untie, and many watched the whole play with a pack of popcorn. For years... And today it struck me, the whole idea was not to get out of it.  Why? Cause the knot, it tightens again and again, every time I try to move out of it. Holds me closer. With a tighter grip. It took me years to realize that there is no going back! The holy knot is made! Not in heaven, but in the midst of all these crises and chaos of barren green earth.  And what next? Finding comfort hanging! Trying out a swing... a R ealisation I n P eace . Grab a gallery view and watch the chaos, maybe try to enjoy it. And the knot? Still there. Old, but strong as hell. As a companion, as a partner who must never be named! ~Jaykoo

ശാന്തി...

  ശാന്ത സുന്ദരമായ ഒരു വെളുപ്പാൻ കാലം. ചൂലിൻ്റെ പുറകുവശം കൊണ്ട് നല്ല ഒരു അടി കാലിന് കിട്ടിക്കൊണ്ടാണ് രാവിലെ കണ്ണ് തുറക്കുന്നത്. പത്ത് മണിയായിട്ടും എണീക്കാത്തതിന്റെ അല്ല! മുറി ആകെ അലങ്കോലമാണ്. ഇന്നലെ വൃത്തിയാക്കിക്കോളാം എന്ന് അമ്മയോട് പറഞ്ഞതാണ്. ചെയ്തില്ല. മടി. "എന്താടാ ഇന്നും ഇങ്ങനെയൊക്കെ തന്നെയാണോ" ശാന്തമായ ഉറക്കം അശാന്തമായി തീർന്നിരുന്നു. അവൻ തലയണ എടുത്ത് മുഖംമൂടി "ഒന്ന് പോ അമ്മ! ആകെ കിട്ടുന്ന ഒരു ഞായറാഴ്ചയാണ് ഇന്നെങ്കിലും ഉറങ്ങിക്കോട്ടെ." തലയണയുടെ വിടവിലൂടെ അവൻ പറഞ്ഞു. "ഈ മുറി അടുക്കാതെ. ഒരു ഉറക്കവും വേണ്ട!" മുകളിലെ മച്ചിലേക്ക് നോക്കിക്കൊണ്ട് അമ്മ. "എന്താ അമ്മ! എൻ്റെ മുറിയല്ലേ! ആരും കേറണ്ട. ഞാൻ മാത്രം കേറിക്കോളാ. അപ്പൊ ഇങ്ങനെ കിടന്നാലും പ്രശ്നമില്ലല്ലോ." മുകളിലെ വല അടിച്ചു കൊണ്ട് അമ്മ അവനെ ഒന്ന് നോക്കി. ദഹിച്ചു പോകുന്ന ഒരു നോട്ടം. "ഇവിടെ എൻ്റെ നിൻ്റെ എന്നൊന്നുമില്ല. എല്ലാം ഒരുപോലെയാ!" "എന്നാ പിന്നെ അടുക്കാം!" ഒന്ന് തിരിഞ്ഞുകിടന്നു കൊണ്ട് അവൻ കടുപ്പിച്ച് പറഞ്ഞു. നിലത്ത് കിടന്ന എന്തിലോ ചവിട്ടി വീഴാൻ പോയ അമ്മ ...

ഒരു മസ്സാജ് ഓർമ്മ

  "കൊള്ളാം! കൊറേ നാളത്തെ ആഗ്രഹമാണ് ഇത്. ഒരു സുഖമൊക്കെ ഉണ്ട്! കുളിയെന്ന് പറഞ്ഞപ്പോ ഇത്രയും കരുതിയില്ല. നല്ല തേച്ച് ഉരച്ച് കുളിപ്പിക്കുന്നുണ്ട്. നന്നായി വൃത്തിയാവട്ടെ. ലോകത്തിലെ ഏറ്റവും നല്ല മസാജ് സെൻ്ററിൽ ഇങ്ങനെ ഒക്കെ ആണെന്നാ കേട്ടിരിക്കുന്നേ... ശരിയായിരിക്കും. നമ്മൾ അനങ്ങാതെ ഇങ്ങനെ ഒക്കെ ചെയ്ത് കിട്ടുന്നത് ഒരു രസമുള്ള പരിപാടി തന്നെ. നാലും കാലിൻ്റെ താഴെയൊക്കെ ഒന്നൂടെ കഴുകാമായിരുന്നു.  സംഭവം ഒക്കെ കൊള്ളാം പക്ഷേ ഒരു പ്രൈവസി ഇല്ലല്ലോ. ഇതിപ്പോ എത്ര പേരാ... ആ പിന്നെ മുറിക്ക് നല്ല തണുപ്പ് ഉള്ളതുകൊണ്ട് കുഴപ്പമില്ല, ചൂടാണെങ്കിൽ ആൾ കൂടിയാൽ പ്രശ്നമാണ്. പറയണം? അത് വേണ്ട. കിടക്കാം...  വലിയ ബഹളം ഒന്നും ഇല്ലാത്തത് തന്നെ ഒരു ആശ്വാസം. സമാധാനം ഉണ്ട്... ശാന്തത. ഹാ പത്തൻപത് കൊല്ലം ജീവിച്ചിട്ട് ഇപ്പോളാണ് ഈ സാധനം ശരിക്ക് ഒന്ന് ആസ്വദിക്കുന്നത്. ഈ വെക്കേഷൻ പരിപാടി കൊള്ളാം. ജോലിയും വേണ്ട... വീടും വേണ്ട... നാട്ടുകാരും വേണ്ടാ.... പരമ സുഖം.... ഒരു പാട്ട് വച്ചിരുന്നേകിൽ കുറച്ച് കൂടെ സുഖം ആയേനെ... ശെടാ ഇതൊക്കെ ആർക്കെങ്കിലും ഒന്ന് അറിഞ്ഞ് ചെയ്ത് കൂടെ... ഒന്നുല്ലേലും ഞാൻ അല്ലേ ഇവിടെ വിഐപി... ശെടാ ഇതാരാ ...